തൃശൂർ: പാലിയേക്കരയില്‍ ടോള്‍പ്പിരിവ് താത്കാലികമായി നിര്‍ത്തിവച്ചു. അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗതക്കുരുക്കിനെ തുടര്‍ന്നാണ് നടപടി. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് നേരത്തെ കരാര്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ടോള്‍ പിരിവ് താത്ക്കാലികമായി അവസാനിപ്പിച്ചത്. നേരത്തെ ടോള്‍ പിരിവ് മരവിപ്പിച്ചെങ്കിലും കരാര്‍ കമ്പനിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.ടോള്‍ പ്ലാസയിലെ ടോള്‍പിരിവ് താത്കാലികമായി നിര്‍ത്തിവച്ച് കളക്ടര്‍ ഉത്തരവിട്ടു. ഉത്തരവ് നാഷണല്‍ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തണം. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായതിന് ശേഷം ഉത്തരവ് പുന:പരിശോധിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
നാഷണല്‍ ഹൈവേ 544 ല്‍ ചിറങ്ങര അടിപ്പാത നിര്‍മാണ സ്ഥലത്തും പരിസരത്തും വ്യാപകമായ ഗതാഗതക്കുരുക്കാണെന്ന പരാതിയെത്തുടര്‍ന്ന് നാഷണല്‍ ഹൈവേ അതോറിറ്റിയുമായി 2025 ഫെബ്രുവരി 25, ഏപ്രില്‍ നാല്, 22 തിയതികളില്‍ ജില്ലാ ഭരണകൂടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാതിരുന്നതിനെത്തുടര്‍ന്ന് ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നതിന് ഏപ്രില്‍ 16ന് എടുത്ത തീരുമാനം നാഷണല്‍ ഹൈവേ അതോറിറ്റി സാവകാശം ആവശ്യപ്പെട്ടതിനാല്‍ പിന്‍വലിച്ചിരുന്നു. ഏപ്രില്‍ 28 നകം ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കില്‍ ഏപ്രില്‍ 16 ലെ തീരുമാനം നടപ്പിലാക്കുമെന്ന് 22 ലെ യോഗത്തില്‍ തീരുമാനപ്പെടുത്തിരുന്നു. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു.