തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് ചെന്നൈയിൽ നടത്താനിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി. പാർട്ടിയുടെ പ്രമുഖ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ നിശ്ചയിച്ചിരുന്ന റോഡ് ഷോകളാണ് അവസാന നിമിഷം വേണ്ടെന്നു വെച്ചത്. പ്രചാരണത്തിന് പാർട്ടി ആവശ്യപ്പെട്ട സമയം അനുവദിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ടി.വി.കെ നേതൃത്വം ആരോപിച്ചു.
ടി.വി.കെ ജനറൽ സെക്രട്ടറി ബുസിയാനന്ദ് മത്സരിക്കുന്ന ടി നഗർ, ആദവ് അർജുന സ്ഥാനാർത്ഥിയായ വില്ലിവാക്കം എന്നീ മണ്ഡലങ്ങളിലായിരുന്നു ഇന്നത്തെ പ്രചാരണം നിശ്ചയിച്ചിരുന്നത്. ടി നഗറിൽ ഉച്ചയ്ക്ക് 3 മുതൽ 6 വരെയും വില്ലിവാക്കത്ത് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെയുമാണ് പാർട്ടി അനുമതി തേടിയത്. എന്നാൽ രണ്ട് സ്ഥലങ്ങളിലും വെറും ഒരു മണിക്കൂർ വീതം മാത്രമാണ് പൊലീസ് അനുവദിച്ചത്.
റോഡ് ഷോ പോലുള്ള വലിയ പരിപാടികൾക്ക് ഒരു മണിക്കൂർ ഒട്ടും തികയില്ലെന്നും ഈ സാഹചര്യത്തിലാണ് പരിപാടികൾ റദ്ദാക്കാൻ തീരുമാനിച്ചതെന്നും പാർട്ടി വിശദീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ പെരമ്പൂർ, തിരുച്ചിറപ്പള്ളി, പുതുച്ചേരി എന്നിവിടങ്ങളിൽ വിജയ് വൻ ജനപങ്കാളിത്തത്തോടെ റോഡ് ഷോ നടത്തിയിരുന്നു. ചെന്നൈയിലും വൻ സ്വീകരണം ഒരുക്കാൻ അണികൾ തയ്യാറെടുത്തിരിക്കെയാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഈ നടപടി. ടി.വി.കെ പ്രവർത്തകർക്കിടയിൽ ഇത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.