ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച് അമേരിക്ക

10:13 AM Jun 22, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിച്ച് അമേരിക്ക. ഇറാന്റെ പ്രധാനപ്പെട്ട 3 ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. സമാധാനശ്രമങ്ങള്‍ തുടങ്ങിയില്ലെങ്കില്‍ വീണ്ടും ഇറാന്‍ ആക്രമിക്കുമെന്ന് ട്രംപ് മിന്നറിയിപ്പ് നല്‍കി.

1979ന് ശേഷം ഇപ്പോഴാണ് അമേരിക്ക ഇറാന് മേല്‍ ആക്രമണം അഴിച്ചുവിട്ടത്. ഇറാനിലെ ഫോര്‍ദോ, നഥാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ആണവനിലയങ്ങളാണ് ബി 2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഉപയോഗിച്ചുള്ള ആക്രമണം. ഇതില്‍ ഫോര്‍ദോയിലെ ആണവകേന്ദ്രം പൂര്‍ണമായും തകര്‍ത്തതായി അമേരിക്ക അവകാശവാദമുയര്‍ത്തി. ആക്രമണം ഉണ്ടായെന്ന് സ്ഥിരീകരിച്ചെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല എന്നാണ് ഇറാന്റെ വാദം. 

കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന സൂചന നേരത്തെ ലഭിച്ചിരുന്നെന്നും അതിനാല്‍ കേന്ദ്രങ്ങള്‍ ഒഴിച്ചിട്ടിരുന്നെന്നുമാണ് ഇറാന്റെ പ്രതികരണം. 40 വര്‍ഷമായി ഇറാന്‍ അമേരിക്കയ്‌ക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്നും നിരവധി നിരപരാധികളെയാണ് ഇറാന്‍ കൊന്നൊടുക്കിയതെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയുടെ നീക്കത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തി. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിലെ അമേരിക്കയുടെ ഇടപെടല്‍ അപകടകരമാണെന്നും നിലവിലെ ആക്രമണം ലോകസമാധാനത്തിന് ഭീഷണിയാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് എക്‌സില്‍ കുറിച്ചു. അതേസമയം അമേരിക്കയുടേത് ധീരമായ ഇടപെടലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.