വടകരയിൽ 28 കാരിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

01:31 PM Jul 03, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കോഴിക്കോട് വടകരയിൽ 28 കാരിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കണ്ണൂർ പാനൂർ ചമ്പാട് സ്വദേശി സജീഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ എടുക്കാൻ എത്തിയ പൊലീസുകാരെയും പ്രതി ആക്രമിച്ചു. അക്രമത്തിൽ എസ്ഐക്കും എ.എസ്.ഐ ക്കും പരിക്കേറ്റു.


വടകര വില്യാപ്പള്ളി സ്വദേശിനിയായ 28 കാരിയും മൂന്നു വയസ്സുള്ള മകളും വടകരയിലെ ആശുപത്രിയിൽ പോകാനാണ് സജീഷ് കുമാറിന്റെ ഓട്ടോയിൽ കയറിയത്.  എന്നാൽ വടകര ഭാഗത്തേക്ക് പോകാതെ അപരിചിതമായ റോഡുകളിലൂടെ പ്രതി ഇരുവരെയും കൊണ്ടുപോവുകയായിരുന്നു. 

സംശയം തോന്നിയ യുവതി ബഹളം വെച്ചതോടെ ആയഞ്ചേരിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കി വിട്ടു. തുടർന്നാണ് വടകര പൊലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ചതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ എത്തിയപ്പോഴാണ് സജീഷ് കുമാർ പൊലീസുകാരെ ആക്രമിച്ചത്. 

അക്രമത്തിൽ വടകര എസ്.ഐ.രഞ്ജിത്തിനും എ.എസ്.ഐ ഗണേശനും പരിക്കേറ്റു. എസ്.ഐയുടെ തലക്കടിച്ച സജീഷ് കുമാർ എഎസ്ഐയെ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസുകാർ വടകര ആശുപത്രിയിൽ ചികിത്സ തേടി.