മലപ്പുറം: ഇന്ന് നാമനിർദ്ദേശ പത്രിക പത്രിക സമർപ്പിച്ചവർ ഉൾപ്പെടെ നിലമ്പൂരിൽ മത്സരിക്കാൻ 12 സ്ഥാനാർഥികൾ. പി.വി. അൻവറിന് 52 കോടിയോളം രൂപയുടെ ആസ്തിയുണ്ട്, കൂടാതെ 20 കോടി രൂപയുടെ ബാധ്യതയുമുണ്ട്.അന്‍വറിന്‍റെ കൈവശമുള്ളത് 25,000 രൂപയാണ്. രണ്ട് ഭാര്യമാരുടെ കൈവശവും 10,000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വില വരുന്ന 150 പവന്‍ ആഭരണം ഓരോ ഭാര്യമാരുടെ പക്കലുമുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അന്‍വറിനുള്ളത്. 34.07 കോടിയുടെ സ്ഥാവര ആസ്തിയുമുണ്ട്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും. 2021ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അന്‍വറിന്‍റെ ജംഗമ ആസ്തി. 16.94 കോടി രൂപയുടെ ബാധ്യതയും.
എല്‍.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന്‍റെ ആകെ ആസ്തി 63.89 ലക്ഷം രൂപയാണ്. ഭാര്യയുടെ ആസ്തി -94.91 ലക്ഷം. സ്വരാജിന്‍റെ കൈവശമുള്ളത് 1,200 രൂപ. ഭാര്യയുടെ കൈവശം 550 രൂപ. സ്വരാജിന് വാഹനമില്ല. ഭാര്യയുടെ പേരില്‍ രണ്ട് വാഹനങ്ങളുണ്ട്. വില കൂടിയ ആഭരണങ്ങളില്ല. ഭാര്യയുടെ കൈവശം 200 ഗ്രാമിന്‍റെ 18 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ട്. സ്വരാജിന്‍റെ ബാങ്കിലെ നിക്ഷേപം 1.38 ലക്ഷം രൂപയാണ്. ആകെ ബാധ്യത ഒമ്പത് ലക്ഷം. ഭാര്യയുടെ പേരിലുള്ള ബാധ്യത 25.46 ലക്ഷമാണ്.
യുഡിഎഫിന് വേണ്ടി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫിനു വേണ്ടി എം സ്വരാജ്, എൻഡിഎ സ്ഥാനാർഥിയായി മോഹൻ ജോർജ്, ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി സ്ഥാനാർഥിയായി പി വി അൻവർ ഇവരാണ് നിലമ്പൂർ പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്ന പ്രമുഖർ. സൂക്ഷ്മ പരിശോധനയും കടന്ന് പത്രിക പിൻവലിക്കാനുള്ള അവസാന സമയവും പൂർത്തിയാകുമ്പോഴേ അന്തിമ ചിത്രം വ്യക്തമാക്കുകയുള്ളൂ.