+

പൈപ്പ് ഗ്യാസ് കണക്ഷനുകള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കണം; ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് പാചകവാതക (എല്‍പിജി) വിതരണത്തില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍, പൈപ്പ് ഗ്യാസ് (പിഎന്‍ജി) കണക്ഷനുകള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. പിഎന്‍ജി സൗകര്യമുള്ള ഇടങ്ങളില്‍ 50 ലക്ഷം പുതിയ കണക്ഷനുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കാനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് എല്‍പിജി ഇറക്കുമതിയില്‍ തടസ്സങ്ങള്‍ നേരിടുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നിലവില്‍ ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് എല്‍പിജി ടാങ്കറുകള്‍ ഉള്‍പ്പെടെ 18 ഇന്ത്യന്‍ കപ്പലുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇത് രാജ്യത്തെ ഗാര്‍ഹിക വാതക ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്.


സിലിണ്ടറുകളെ അപേക്ഷിച്ച് പൈപ്പ് ഗ്യാസ് സംവിധാനം കൂടുതല്‍ സുരക്ഷിതവും വിശ്വസനീയവുമാണെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. സിലിണ്ടര്‍ വിതരണത്തിലെ അനിശ്ചിതത്വം ഒഴിവാക്കാനും ഇന്ധന സുരക്ഷ ഉറപ്പാക്കാനും പൈപ്പ് ഗ്യാസ് പദ്ധതി വ്യാപകമാക്കാന്‍ കേന്ദ്രം ലക്ഷ്യമിടുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള അനുമതികള്‍ വൈകുന്നത് പദ്ധതിക്ക് തടസ്സമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ പുതിയ ഇടപെടല്‍. പിഎന്‍ജി ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും അനുമതികള്‍ വേഗത്തിലാക്കാനും സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

facebook twitter