ഡൽഹി: ഇസ്രായേൽ ഇറാൻ സംഘർഷത്തിനിടെ ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിലെത്തി. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്നാണ് 110 ഇന്ത്യക്കാരുമായി ഓപ്പറേഷൻ സിന്ധൂർ വിമാനം പുറപ്പെട്ടത്. ഇതിൽ 90 പേരും ജമ്മു കശ്മീർ സ്വദേശികളാണ്. ടെഹ്‌റാനിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി മാറ്റുന്ന നടപടികളുടെ ഭാഗമായാണ് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇവരെ രാജ്യത്തെത്തിച്ചത്.അർമേനിയ വഴി രാജ്യത്തേക്ക് തിരിച്ചെത്തിയവരെ സ്വീകരിക്കാൻ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തി. ആദ്യ സംഘത്തിൽ മലയാളികൾ ഇല്ലെന്നാണ് നോർക്ക നൽകുന്ന വിവരം. ടെഹ്റാനിൽ നിന്നും 12 മലയാളി വിദ്യാർഥികൾ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവർ വരും ദിവസങ്ങളിൽ മടങ്ങിയേക്കും.
ഇന്ത്യൻ പതാകയുമായാണ് വിമാനത്തിൽ നിന്നും ഉർമിയ സർവകലാശാല വിദ്യാർഥി പുറത്തേക്ക് വന്നത്. വിദ്യാർഥികൾ കേന്ദ്ര സർക്കാരിന് നന്ദി പറയുകയും ചെയ്തു. ഇറാനിലെ സ്ഥിതിഗതികൾ മോശമായതിനെ തുടർന്നാണ് അവിടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സർക്കാർ തീരുമാനം. ഓപ്പറേഷൻ സിന്ധു എന്ന ദൗത്യത്തിലൂടെയാണ് ഇവരെ തിരികെയത്തിക്കുന്നത്. ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വിദ്യാർഥികളെ സുരക്ഷിതമായി ടെഹ്റാന് പുറത്തേക്ക് മാറ്റി. തുടർന്നാണ് ഇന്ത്യയിലേക്ക് എത്തിച്ചത്.
ജൂൺ 17-ന് ഇറാനിലെയും അർമേനിയയിലെയും ഞങ്ങളുടെ മിഷനുകളുടെ മേൽനോട്ടത്തിൽ വടക്കൻ ഇറാനിൽ നിന്ന് അർമേനിയയിലേക്ക് കടന്ന 110 വിദ്യാർഥികളെയാണ് തിരിച്ചെത്തിച്ചത്. യെരേവാനി നിന്ന് ഒരു പ്രത്യേക വിമാനത്തിൽ പുറപ്പെട്ട സംഘം ജൂൺ 19 ന് പുലർച്ചെ ന്യൂഡൽഹിയിൽ എത്തി. വിദേശത്തുള്ള തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കും സുരക്ഷിതത്വത്തിനും ഇന്ത്യ ഉയർന്ന മുൻഗണന നൽകുന്നെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ട്വിറ്ററിൽ കുറിച്ചു.ഓപ്പറേഷൻ സിന്ധുവുമായി സഹകരിച്ച ഇറാനിലെയും അർമേനിയയിലെയും സർക്കാരുകൾക്ക് അധികൃതർ നന്ദി അറിയിച്ചു. സംഘർഷം ബാധിച്ച പ്രദേശങ്ങളിൽ നിന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ ഇന്ത്യൻ എംബസി നിരവധിപേരെ സഹായിച്ചു. സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് അവരെ നാട്ടിലെത്തിക്കാനുള്ള സഹായവും ചെയ്തു.
ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. ടെഹ്റാനിൽനിന്നും ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു. ചിലർ സ്വമേധയാ ടെഹ്റാനിൽനിന്നും വിവിധ അതിർത്തികളിലേക്ക് പോയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളിൽ ഇന്ത്യയിലേക്ക് കൊണ്ടുവരും.