രാജ്യത്തെ മരണ നിരക്ക് ഗണ്യമായി കുറഞ്ഞതായി സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റത്തിന്റെ റിപ്പോര്‍ട്ട്

09:38 AM Jun 08, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

രാജ്യത്തെ മരണ നിരക്ക് ഗണ്യമായി കുറഞ്ഞതായി സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റത്തിന്റെ റിപ്പോര്‍ട്ട്. കൊവിഡ് കേസുകള്‍ ഉയര്‍ന്ന 2021 നെ അപേക്ഷിച്ച് 2022 ല്‍ മരണ നിരക്ക് 15ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 


കോവിഡ് വ്യാപനത്തിന് മുമ്പ് ഉണ്ടായിരുന്ന നിലവാരത്തിലേക്ക് രാജ്യത്തെ മരണ നിരക്ക് തിരികെ പോയെന്ന് സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റത്തിന്റെ ഡാറ്റ വ്യക്തമാക്കുന്നു. 2021 ല്‍ 10.2 ദശലക്ഷമായിരുന്നു മരണനിരക്ക് എങ്കില്‍ 2022 ല്‍ 8.6 ദശലക്ഷം മരണങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. അതായത് 15 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയതും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ആക്സസ് ചെയ്തതുമായ സിആര്‍എസ് റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  2021 ല്‍ കോവിഡിന്റെ വ്യാപനം മരണ നിരക്ക് ക്രമാതീതമായി ഉയര്‍ത്തിയിരുന്നു. 

അതേസമയം കോവിഡ് മൂലമുള്ള മരണങ്ങളുടെ കാര്യത്തിന്റെ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് സര്‍ക്കാര്‍ ശക്തമായി നിരാകരിച്ചു. 2022 ജൂലൈ വരെ 526,000 മരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ലോകാരോഗ്യ സംഘടന ഇന്ത്യയില്‍ 4.7 ദശലക്ഷത്തിലധികം കോവിഡ്-ബാധിത മരണമാണ് കണക്കാക്കിയത്. ഇതിനെതിരെ ശക്തമായ എതിര്‍പ്പും ഇന്ത്യ രേഖപ്പെടുത്തിയിരുന്നു. 2022 ല്‍ 25.4 ദശലക്ഷത്തിലധികം ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും സിആര്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബീഹാര്‍,ഹരിയാന,ഹിമാചല്‍ പ്രദേശ്, സിക്കിം , പശ്ചിമ ബംഗാള്‍, ലഡാക്ക്, ലക്ഷദ്വീപ് എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജനന രജിസ്ട്രേഷനില്‍ വര്‍ദ്ധനവ് ഉണ്ടായി.