രാജ്യത്ത് അതിദരിദ്രരുടെ എണ്ണം കുത്തനെ കുറഞ്ഞതായി ലോകബാങ്കിന്റെ റിപ്പോര്‍ട്ട്

09:47 AM Jun 08, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

രാജ്യത്ത് അതിദരിദ്രരുടെ എണ്ണം കുത്തനെ കുറഞ്ഞതായി ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. 2011-12 വര്‍ഷത്തില്‍ 21.1 ശതമാനമായിരുന്നത് 2022-23 ല്‍ 5.3 ശതമാനമായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.


കഴിഞ്ഞ 11 വര്‍ഷത്തനിടെ ഇന്ത്യയില്‍ അതിദരിദ്രരുടെ എണ്ണം 21.1 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ലോക ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് 2011-12 കാലയളവില്‍ 344.47 മില്യണായിരുന്നു അതിദാരിദ്രത്തില്‍ കഴിയുന്നവരുടെ എണ്ണം. 2022-23 ആയപ്പോള്‍ ഇത് 75.24 ആയി കുറഞ്ഞു. ഏകദേശം 27 കോടിയാളുകള്‍ പതിനൊന്ന് വര്‍ഷത്തിനിടയ്ക്ക് അതിദാരിദ്രത്തില്‍ നിന്ന് മുക്തരായി. 


ഗ്രാമീണമേഖലകളില്‍ അതിദാരിദ്ര്യത്തിന്റെ തോത് 18 ശതമാനത്തില്‍ നിന്ന് 2.8 ശതമാനത്തിലേക്കും നഗരമേഖലകളില്‍ ഇത് 10.7 ശതമാനത്തില്‍ നിന്ന് 1.1 ശതമാനത്തിലേക്കും കുറഞ്ഞെു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര , ബിഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ ആകെ ദാരിദ്രത്തിന്റെ 65 ശതമാനവുമുണ്ടായിരുന്നത്. 

എന്നാല്‍ പുതിയ കണക്ക് പ്രകാരം ഈ സംസ്ഥാനങ്ങളില്‍ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. മള്‍ട്ടി ഡൈമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്സ് 2005ല്‍ 53.8 ശതമാനത്തില്‍ നിന്ന് 2022-23 എത്തിയപ്പോള്‍ 15.5 ശതമാനമായി കുറഞ്ഞുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.