+

ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിന് ജാമ്യമില്ല

ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പ്രശസ്ത ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയ എറണാകുളം സി.ജെ.എം കോടതി, രഞ്ജിത്തിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വൈകുന്നേരം നാല് മണി വരെയാണ് കോടതി പൊലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഗൗരവമേറിയ കുറ്റകൃത്യമായതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചിയിൽ കഴിയവെ, സിനിമാ സെറ്റിലെ കാരവാനിൽ വെച്ച് രഞ്ജിത്ത് ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചു എന്നാണ് യുവനടി നൽകിയ പരാതി. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നതെന്നും, ഇതിലുണ്ടായ കനത്ത മാനസികാഘാതത്തിൽ നിന്ന് കരകയറിയ ശേഷമാണ് താൻ പരാതിയുമായി എത്തിയതെന്നും നടി വെളിപ്പെടുത്തിയിരുന്നു. ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.


സംഭവം നടന്നുവെന്ന് പറയപ്പെടുന്ന കാരവാൻ നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്. വരും ദിവസങ്ങളിൽ രഞ്ജിത്തിനെ ഈ കാരവാനിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം. വാഹനത്തിനുള്ളിൽ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്തതിനാൽ, വാഹനത്തിന് പുറത്തെ ദൃശ്യങ്ങൾക്കും മറ്റ് ഡിജിറ്റൽ തെളിവുകൾക്കുമായി അന്വേഷണം പുരോഗമിക്കുകയാണ്. കൂടാതെ, സംഭവദിവസം സെറ്റിലുണ്ടായിരുന്ന സഹസംവിധായകർ ഉൾപ്പെടെയുള്ളവരുടെ മൊഴികളും പോലീസ് വിശദമായി രേഖപ്പെടുത്തും.


തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നുമാണ് രഞ്ജിത്ത് കോടതിയിൽ സ്വീകരിച്ച നിലപാട്. എന്നാൽ പ്രഥമദൃഷ്ട്യാ ഗൗരവമുള്ള പരാതിയായതിനാൽ കോടതി ഇത് പരിഗണിച്ചില്ല.


കഴിഞ്ഞ ഒന്നാം തീയതി തൊടുപുഴയിൽ നിന്നാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനാൽ അന്ന് വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. വരും ദിവസങ്ങളിൽ കൊച്ചിയിലെ സിറ്റി പൊലീസ് കേന്ദ്രങ്ങളിൽ വെച്ച് രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യും. നിലവിൽ എറണാകുളം സബ് ജയിലിലാണ് അദ്ദേഹം കഴിയുന്നത്. കോടതിയുടെ ഇന്നത്തെ ഉത്തരവോടെ അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.




facebook twitter