കോലാര്‍: പന്തയംവെച്ച് രാജ്യവും പത്നിയും ഉൾപ്പെടെ പലതും നഷ്ടപ്പെട്ടവരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇത് പക്ഷേ പതിനായിരം രൂപയ്ക്ക് വേണ്ടി തന്റെ ജീവൻ തന്നെ നഷ്ടമാക്കിയ യുവാവിന്റെ ദയനീയ അവസ്ഥയാണ്.അഞ്ച് കുപ്പി മദ്യം വെള്ളംചേര്‍ക്കാതെ കുടിച്ച യുവാവ് അവിടെ തന്നെ കുഴഞ്ഞുവീണു മരിച്ചു.
കര്‍ണാടകയിലെ മുല്‍ബഗല്‍ താലൂക്കിലെ പൂജരഹള്ളി സ്വദേശി കാര്‍ത്തിക്(21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.പതിനായിരം രൂപയുടെ പന്തയത്തിന്റെ ഭാഗമായാണ് കാര്‍ത്തിക് ഇത്രയും അളവില്‍ മദ്യം കുടിച്ചതെന്ന് പോലീസ് പറഞ്ഞു.
അഞ്ചുകുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ചാല്‍ പതിനായിരം രൂപ നല്‍കാമെന്ന് സുഹൃത്തായ വെങ്കട്ടറെഡ്ഡിയാണ് കാര്‍ത്തിക്കിനോട് പറഞ്ഞത്. പന്തയം ഏറ്റെടുത്ത കാര്‍ത്തിക് വെള്ളം ചേര്‍ക്കാതെ മദ്യം കുടിക്കുകയും ഇതിനുപിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
21-കാരനായ കാര്‍ത്തിക് ഒരുവര്‍ഷം മുമ്പാണ് വിവാഹിതനായത്. ഒന്‍പതുദിവസം മുമ്പ് കാര്‍ത്തിക്കിനും ഭാര്യയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. സംഭവത്തില്‍ മുല്‍ബഗല്‍ റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.