+

ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകർത്ത് എംഎൽഎ; വീട്ടുകാരുടെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും എടുത്ത ശേഷം പൂട്ടി

കൊല്ലം: സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ തുറന്നു നൽകി സി ആർ മഹേഷ് എംഎൽഎ. കൊല്ലം അഴീക്കലിലാണ് സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീട് എംഎൽഎയുടെ നേതൃത്വത്തിൽ പൂട്ട് തകർത്ത് തുറന്ന് അകത്തു കയറിയത്. വീട്ടുകാരുടെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും പുറത്തെടുക്കാനാണ് വാതിലിന്റെ പൂട്ട് തകർത്തത്.   

ചോളമണ്ഡലം ഫിനാൻസിയേഴ്‌സാണ് അനിമോന്റെ വീട് ജപ്തി ചെയ്തത്. വീട്ടിൽ ആളില്ലാത്ത സമയത്ത് ആയിരുന്നു ജപ്തി. സർട്ടിഫിക്കറ്റും വസ്ത്രവും എടുക്കാൻ അനുവാദം ചോദിച്ചിട്ട് അനുമതി നൽകിയില്ലെന്ന് കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെയാണ് എംഎൽഎയുടെ ഇടപെടൽ.  അനിമോൻ, ഭാര്യ, കൈകുഞ്ഞ് ഉൾപ്പടെ മൂന്ന് മക്കൾ ഇപ്പോൾ താമസിക്കുന്നത് ഓച്ചിറ സത്രത്തിലാണ്. വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും എടുത്ത ശേഷം വീടിൻറെ വാതിൽ എംഎൽഎ തന്നെ പൂട്ടി.

അഴീക്കൽ പനമൂട്ടിൽ അനിമോന്റെ വീടാണ് ജപ്തി ചെയ്തത്. തുടർന്ന് അനിമോനും ഭാര്യയും മക്കളും ഓച്ചിറ ക്ഷേത്ര ഭരണസമിതിയുടെ കീഴിലുള്ള അനാഥാലയത്തിലാണ്. എസ്എസ്എൽസി മികച്ച നിലയിൽ പാസായ കുട്ടിയുടെ സർട്ടിഫിക്കറ്റും നേത്രരോഗം ബാധിച്ച ആറുമാസം പ്രായമുള്ള കുട്ടിയുടെ പാൽക്കുപ്പിയും കുട്ടികളുടെ വസ്ത്രം പോലും എടുക്കാൻ അനുവദിക്കാതെയാണ് വീട്ടിൽനിന്ന് ഇറക്കിവിട്ടതെന്ന് കുടുംബം ആരോപിക്കുന്നു. മകളുടെ പ്ലസ് വൺ പ്രവേശനത്തിനു സർട്ടിഫിക്കറ്റ് ആവശ്യമായപ്പോൾ ഇവരുടെ അഭ്യർഥനയനുസരിച്ചാണ് എംഎൽഎ പ്രശ്നത്തിലിടപെട്ടത്.


 

More News :
facebook twitter