+

പടിയൂര്‍ ഇരട്ടകൊലപാതകത്തില്‍ പ്രതിയിലേക്കെത്താൻ വഴിത്തിരിവായത് കത്തിലെ കൈയ്യക്ഷരം

തൃശൂര്‍ പടിയൂര്‍ ഇരട്ടകൊലപാതകത്തില്‍ പ്രതി പ്രേംകുമാറാണെന്ന നിഗമനത്തിലെത്താന്‍ പൊലീസിനെ സഹായിച്ചത് മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച കത്തിലെ കൈയ്യക്ഷരം. 'ഇനി ഒരാള്‍ക്കൊപ്പം ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കില്ല ' എന്ന് എഴുതിയ കത്തിലെ കൈയ്യക്ഷരം കൊല്ലപ്പെട്ട രേഖയുടെ ഭര്‍ത്താവ് പ്രേംകുമാറിന്റേതാണ്. രേഖയും അമ്മ മണിയും കൊല്ലപ്പെട്ടത് വ്യത്യസ്ത സമയങ്ങളിലാണെന്നും ഇരുവരേയും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റുമോര്‍ട്ടത്തിലൂടെ വ്യക്തമായി. പ്രതിക്കായി കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുയാണ് പൊലീസ്. 


അഴുകി തുടങ്ങിയ മൃതദേഹങ്ങളില്‍ നിന്ന് കാര്യമായ തെളിവുകള്‍ ലഭിച്ചില്ലെങ്കിലും മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ലഭിച്ച ഫോട്ടോകളും കത്തും പ്രതിയിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചു. രേഖയും മുന്‍ ഭര്‍ത്താവും മറ്റു ചില  സുഹൃത്തുക്കളുമൊന്നിച്ചുള്ള ഫോട്ടോകളും  'ഇനി ഒരാള്‍ക്കൊപ്പം ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കില്ല ' എന്ന് എഴുതിയ കത്തും സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിരുന്നു. കത്തിലെ കൈയ്യക്ഷരം പ്രതി പ്രേംകുമാറിന്റേതായിരുന്നു. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉദയംപേരൂരില്‍ ആദ്യ ഭാര്യയെ  കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ വ്യക്തിയാണെന്ന് ബോധ്യപ്പെട്ടത്. 


പ്രതി പ്രേംകുമാറിനെതിരെ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ മുമ്പ് രേഖ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണവും സമയവും സംബന്ധിച്ച് വ്യക്തത വന്നത്. പ്രേം കുമാറിന്റെ നാട്ടിലും സുഹൃത്തുക്കള്‍ക്കിടയിലും അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരം ലഭിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. 

ബുധനാഴ്ച ഉച്ചയോടെയാണ് അമ്മ മണിയേയും മകള്‍ രേഖയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ രേഖയുടെ സഹോദരിയോട് പറയുകയും അവര്‍ വീട്ടില്‍ എത്തി നോക്കുകയും ചെയ്തപ്പോഴാണ് ഇരുവരും കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടത്. കഴിഞ്ഞ അഞ്ചു മാസമായി പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള വാടകവീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. തൃശൂര്‍ റൂറല്‍ എസ്.പിയുടെ മേല്‍ നോട്ടത്തില്‍ കാട്ടൂര്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്. 


facebook twitter