തിരുവനന്തപുരത്ത് ഇള്ളിപ്പാലം മുതൽ കരമന വരെ ഒന്നര കിലോമീറ്റർ ദൂരത്തിലാണ് മോദിയുടെ റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ഈ പരിപാടിയിൽ വൻ ജനപങ്കാളിത്തമാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
തുടർന്ന് ഉച്ചയ്ക്ക് 1:30-ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ തിരുവല്ല, ആറൻമുള, ആലപ്പുഴയിലെ ചെങ്ങന്നൂർ തുടങ്ങി പത്തോളം നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ ഈ സമ്മേളനത്തിൽ പങ്കെടുക്കും.
നേരത്തെ കോട്ടയത്തും പാലയിലും മോദിയുടെ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ, പൊതുയോഗത്തിന് സൗകര്യപ്രദമായ മൈതാനങ്ങൾ ലഭിക്കാത്തതിനെത്തുടർന്ന് ഈ സന്ദർശനങ്ങൾ ഒഴിവാക്കേണ്ടി വന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
തിരഞ്ഞെടുപ്പ് ചൂട് വർദ്ധിപ്പിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഇന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പ്രചാരണത്തിനെത്തുന്നുണ്ട്. കൂടാതെ, കേന്ദ്രമന്ത്രി കിരൺ റിജിജുവും വിവിധ പരിപാടികളിൽ പങ്കാളിയാകും.