രണ്ട് ജില്ലകളിലായി സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിയ്ക്കാനിറങ്ങിയ 16 കാരനും 25കാരനും മുങ്ങി മരിച്ചു

09:52 PM Jun 14, 2025 | വെബ് ടീം

കൊച്ചി: എറണാകുളത്തും കോഴിക്കോടും രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിയ്ക്കാനിറങ്ങിയ 16 കാരനും 25കാരനും  മുങ്ങി മരിച്ചു.എറണാകുളം ചേരാനെല്ലൂരിൽ  സുഹൃത്തുക്കൾക്കൊപ്പം കുളിയ്ക്കാനിറങ്ങിയ 16 കാരനാണ് മുങ്ങി മരിച്ചത്. പള്ളിക്കവല വിപി മരയ്ക്കാർ റോഡിൽ കല്ലറയ്ക്കൽ വീട്ടിൽ മിലൻ ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് മിലന്‍റെ ജന്മദിനം ആയിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

കോഴിക്കോട് കൂട്ടുകാരുമായി കുളിക്കുന്നതിനിടെ യുവാവ്‌ കുളത്തിൽ മുങ്ങി മരിച്ചു. ബേപ്പൂർ മാറാട് സാഗരസരണി പൊന്നത്ത് സഞ്ജയ് രാജ് (25) ആണ് മീഞ്ചന്തയ്ക്ക് സമീപം അരീക്കാട് ഉറവൻകുളം അയ്യപ്പ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ മുങ്ങിയ അനിയൻ ശ്രീനിൽ രാജിനെ23) കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.ശനി രാവിലെ എട്ടോടെയാണ് സംഭവം. സഞ്ജയ് മുങ്ങിത്താഴുന്നത്‌ കണ്ട്‌ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ അനിയൻ ശ്രീനിലും മുങ്ങിയത്‌. കൂടെയുണ്ടായിരുന്നവർ ശ്രീനിലിനെ രക്ഷിച്ചു കരയ്ക്കു കയറ്റുന്നതിനിടെ സഞ്ജയ് മുങ്ങിത്താഴ്ന്നത് അറിഞ്ഞില്ല. ഉടൻ തൊട്ടടുത്ത മീഞ്ചന്ത സ്റ്റേഷനിൽ നിന്നും അഗ്നി സുരക്ഷാ സേനയുടെ സ്കൂബാ ഡയ് വർമാർ ഉൾപ്പെടുന്ന സംഘമെത്തി മുങ്ങിത്തപ്പിയാണ് സഞ്ജയിനെ കരക്കെത്തിച്ചത്.എംഎസ് സി (മാത്ത്സ്) പഠനം പൂർത്തിയാക്കി പിഎസ്സി പരീക്ഷ പരിശീലനത്തിനൊപ്പം ബേപ്പൂർ നടുവട്ടത്തെ സ്വകാര്യ ട്യൂഷൻ സെന്ററിൽ അധ്യാപകനായും പ്രവർത്തിക്കുകയായിരുന്ന സഞ്ജയ് രാജ് , ബാലസംഘം അരക്കിണർ മേഖല മുൻ സെക്രട്ടറിയാണ്.അച്ഛൻ : പൊന്നത്ത് ദേവരാജൻ (സിപിഐ എം മാറാട് സാഗരസരണി ബ്രാഞ്ച് അംഗം, അരക്കിണർ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി, കോർപ്പറേഷൻ മുൻ കൗൺസിലർ). അമ്മ : ഷൈജ (സിപിഐ എം സാഗരസരണി ബ്രാഞ്ച് അംഗം).