പത്തനംതിട്ട: മെഴുവേലിയിൽ നവജാത ശിശുവിന്റെ മരണത്തില്‍ അവിവാഹിതയായ അമ്മ അറസ്റ്റിൽ. പ്രസവത്തിന് പിന്നാലെ ഉണ്ടായ രക്തസാവ്രത്തെ തുടർന്ന് യുവതി ചികിത്സയിലായിരുന്നു. യുവതി ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവതിക്കെതിരെ ഇന്നലെ കൊലക്കുറ്റം ചുമത്തിയിരുന്നു. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോൾ തലയിടിച്ചാണ് കുഞ്ഞ് മരിച്ചതെന്ന കണ്ടെത്തലിന് പിന്നാലെയാണ് കൊലക്കുറ്റം ചുമത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മെഴുവേലിയിൽ വീടിൻ്റെ പിന്നിലെ പറമ്പിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആരും അറിയാതെയാണ് 21കാരി കുഞ്ഞിനെ പ്രസവിച്ചത്. ശേഷം പൊക്കിൾകൊടി യുവതി തന്നെ വീട്ടിൽ വച്ച് മുറിച്ചെടുക്കുകയായിരുന്നു. കാമുകനാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് ബിരുദ വിദ്യാർത്ഥിനിയായ 21കാരി മൊഴി നൽകിയിരുന്നു. ഗർഭിണിയായ വിവരം വീട്ടുകാരോട് മറച്ചുവച്ചിരുന്നതായും യുവതി പൊലീസിന് മൊഴി നൽകി. പ്രാഥമിക ചോദ്യം ചെയ്യലിലാണ് യുവതി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.