പറമ്പായിൽ യുവതിയുടെ ആത്മഹത്യ;മൂന്ന് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ

11:42 AM Jun 19, 2025 | വെബ് ടീം

കൂത്തുപറമ്പ് കായലോട് പറമ്പായിലെ റസീന മൻസിലിൽ  റസീന (40) എന്ന യുവതി ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സദാചാരപ്പൊലീസ് വിചാരണയിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.സംഭവമായി  ബന്ധപ്പെട്ട് മൂന്ന് എസ് ഡി പി ഐ പ്രവർത്തകരെ  പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ മരണക്കുറിപ്പിൽ നിന്ന് ലഭിച്ച സൂചനയെ അടിസ്ഥാനമാക്കിയാണ് പൊലീസ് നടപടി സ്വീകരിച്ചത്. പ്രതികളായി എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻ കണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുന്നു.

ഞായറാഴ്ച വൈകുന്നേരം മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം ഒരു യുവാവിനോട് കാറിനരികിൽ സംസാരിച്ചുനിൽക്കുന്ന യുവതിയെ ഒരു സംഘം ചോദ്യം ചെയ്തു. ശേഷം യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചു. മയ്യിൽ സ്വദേശിയായ ആ യുവാവിനെ സംഘം കയ്യേറ്റം ചെയ്ത് സമീപത്തുള്ള മൈതാനത്തെത്തിച്ചു. അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ ചെയ്തു. ഈ സമയത്ത് യുവാവിന്റെ മൊബൈൽ ഫോണും ടാബും സംഘം പിടിച്ചെടുത്തു. രാത്രി 8.30 ന് പറമ്പായിലെ എസ് ഡി പി ഐ ഓഫീസിലേക്ക് ഇരുവരുടെയും ബന്ധുക്കളെ വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്. എന്നാൽ യുവാവിന്റെ കൈയ്യിൽ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽ ഫോണും സംഘം തിരിച്ചുനൽകിയില്ല. പിന്നീട് ഈ ഉപകരണങ്ങൾ പൊലീസ് അറസ്റ്റിലായ പ്രതികളിൽ നിന്ന് കണ്ടെത്തി.

യുവതിയുടെ കുടുംബാംഗങ്ങളായി എ. മുഹമ്മദ് (സി.പി.എം. ബ്രാഞ്ച് അംഗം), സി.കെ. ഫാത്തിമ (സി.പി.എം. ബ്രാഞ്ച് അംഗം), ഭർത്താവ് എം.കെ. റഫീഖ് (ധർമ്മടം ഒഴയിൽ ഭാഗം, ഗൾഫ്), മക്കൾ മുഹമ്മദ് റാഫി (വദ്യാർഥി, മമ്പറം എച്ച്.എസ്.എസ്.), റസന (മമ്പറം എച്ച്.എസ്.എസ്.), നൂറ മെഹറിൻ (അറമുഖ വിലാസം എൽ.പി. സ്കൂൾ), സഹോദരൻ കെ. റനീസ് എന്നിവരാണ്.

സംഭവത്തിൽ  കൂടുതൽ പ്രതികൾ ഉണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും സി ഐ എൻ. അജീഷ് കുമാർ പറഞ്ഞു.എസ്ഐ ബി എസ്. ബാവിഷിനാണ് അന്വേഷണച്ചുമതല.