+

ഓപ്പറേഷന്‍ സിന്ദൂര്‍;പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ചകള്‍ തുടരും

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സേന നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സംബന്ധിച്ച നിർണായക ചർച്ചകൾക്ക് പാർലമെൻ്റ് ഇന്നും സാക്ഷ്യം വഹിക്കും. ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിഷയത്തിൽ മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. പ്രതിപക്ഷത്തിൻ്റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് 16 മണിക്കൂർ നീളുന്ന ചർച്ചയ്ക്ക് സർക്കാർ തയ്യാറായത്.

 കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ലോക്സഭയിൽ ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. 22 മിനിറ്റിനുള്ളിൽ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തതായി അദ്ദേഹം സഭയെ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ ഒരു പ്രകോപനമല്ലെന്നും രാജ്യരക്ഷ മുൻനിർത്തിയുള്ള പ്രതിരോധമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.സംഘർഷം അവസാനിപ്പിക്കാൻ ഒരു ബാഹ്യ ഇടപെടലും ഉണ്ടായിട്ടില്ലെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.


അതേസമയം, സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടു എന്ന അവകാശവാദത്തിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പഹൽഗാം ആക്രമണത്തിന് പിന്നിലെ സുരക്ഷാ വീഴ്ചയും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. ആക്രമണം നടന്ന് 100 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിനെ കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് വിമർശിച്ചു. പ്രതിപക്ഷത്തുനിന്നുള്ള ഈ ആരോപണങ്ങൾക്കും ചോദ്യങ്ങൾക്കും പ്രധാനമന്ത്രിയുടെ മറുപടി നിർണായകമാകും.


ലോക്സഭയിലെ ചർച്ചകൾക്ക് പുറമെ, രാജ്യസഭയിലും ഇന്ന് വിഷയം ചർച്ച ചെയ്യും.രാജ്യത്തിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പാർലമെൻ്റിലെ odi-യുടെ ഇന്നത്തെ നടപടികൾ രാജ്യം ഉറ്റുനോക്കുകയാണ്.


facebook twitter