പോളിംഗ് ബൂത്തിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചു. വോട്ട് ചെയ്യാൻ ബൂത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ അനുയായിയെ ഒപ്പം കൂട്ടിയതാണ് പരാതിക്ക് ആധാരം. സുധാകരനൊപ്പം ബൂത്തിൽ കയറിയ ജയന്ത് ദിനേഷിനെതിരെയും പരാതി നൽകിയിട്ടുണ്ട്.
യുവമോർച്ച ഉപാധ്യക്ഷൻ കെ. ഷിജിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്നും സുധാകരൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് കമ്മീഷന് കൈമാറിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശങ്ങൾ നിലനിൽക്കെ, ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി ഗൗരവകരമാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നടപടി സ്വീകരിക്കുമെന്നത് വരും ദിവസങ്ങളിൽ നിർണ്ണായകമാകും.