രാജ്യത്തെ നടുക്കിയ ധർമ്മസ്ഥല കൂട്ടക്കൊലപാതക കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ ശുചീകരണ തൊഴിലാളി. ധർമ്മസ്ഥലയിലെ വനമേഖലയിൽ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന് ഇയാൾ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മൊഴി നൽകി. ബെംഗളൂരുവിലെ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ വെച്ച് എട്ട് മണിക്കൂറോളം നീണ്ട മൊഴിയെടുപ്പിലാണ് കേസിലെ ഏക സാക്ഷി കൂടിയായ മുൻ ജീവനക്കാരൻ ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.
1995 മുതൽ 2014 വരെയുള്ള കാലയളവിൽ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്നാണ് ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞത്. തന്റെ മേലുദ്യോഗസ്ഥരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഈ ക്രൂരകൃത്യങ്ങളിൽ പങ്കാളിയാകേണ്ടി വന്നതെന്നും ഇയാൾ മൊഴി നൽകി.